Sunday, April 15, 2018

VAIKOM

വൈക്കം മൂത്തേടത്തുകാവിൽ വലിയ തീയ്യാട്ട്, തെക്കുപുറത്ത് ഗുരുതി, ആഴി, അരിയെറിച്ചിൽ, മൂന്ന് മാസത്തേക്ക് നടയടപ്പ് വളരെ അധികം പഴക്കമുള്ള ക്ഷേത്രമാണ് മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രം. വൈക്കത്തുനിന്നും അഞ്ചു കിലോമീറ്റർ അകലെ TV പുരം (തിരുമണി വെങ്കിടപുരം) പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഊരാണ്മ ഇണ്ടന്തുരുത്തി, മുരിങ്ങൂർ, ആനത്താനം എന്നീ മൂന്ന് മനക്കാർക്കാണ്. ഒരോരുത്തർക്കും മൂന്ന് വർഷം വീതം. ഈ വിഷുവിന് ഇണ്ടന്തുരുത്തിയുടെ കാലാവുധി തീരും. കർക്കിടകം ഒന്നു മുതൽ മുരിങ്ങൂർ ഇല്ലക്കാർക്ക്. മൂന്ന് വർഷത്തിനുശേഷം ആനത്താനം ഇല്ലത്തിന്. മേടം ഒന്നു മുതൽ കർക്കിടകം ഒന്നു വരെ ദേവി മധുരക്ക് പോകുന്നതിനാൽ മൂന്നു മാസം നടതുറക്കുകയില്ല. തന്ത്രം മോനാട്ട് മന ഉദയനാപുരം. ഭദ്രകാളിയാണ് പ്രതിഷ്ട. ഉപദേവകൾ: കൊടും കാളി, രക്ഷസ്, നാഗങ്ങൾ, വെളിച്ചപ്പാടന്മാർ, (മൺ മറഞ്ഞവർ സങ്കല്പം). മിക്ക ദിവസവും തെക്കുപുറത്ത് കൊടും കാളിക്ക് ഗുരുതി നടക്കുന്നു. ഇത് ഭക്തർ വഴിപാടായിട്ടാണ് നടത്തുന്നത്. വെളിച്ചപ്പാടാണ് നടത്തുന്നത്. ഉത്സവം: മീനം ഒന്നിന് കൊടികയറി പത്തിന് ആറാട്ട്. ഉത്സവക്കാലത്ത് ദേവി വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്കു എഴുന്നള്ളും. കൂടാതെ ഇണ്ടന്തുരുത്തി ഇല്ലത്തേക്കും തന്ത്രി ഇല്ലമായ മോനാട്ട് മനയിലേക്കും എഴുന്നള്ളുന്നു. ഈ നാലു സ്ഥലത്തും ഇറക്കി എഴുന്നള്ളിപ്പും പ്രത്യേക പൂജയും ഉണ്ട്. മീനം ഒന്ന് മുതൽ മുപ്പതു വരെ ദിവസവും കളം എഴുത്തും പാട്ടും, ചെറിയ തീയ്യാട്ടും നടക്കുന്നു. വിഷുദിവസം തെക്കുപുറത്ത് ഗുരുതി കഴിഞ്ഞ് വലിയ തീയ്യാട്ട് നടക്കുമ്പോൾ അകത്ത് അരി തയ്യാറാക്കി വച്ചിട്ടുണ്ടാകും. തീയ്യാട്ട് പരിസമാപ്തിയാകുമ്പോൾ വെളിച്ചപ്പാടിന് ദേവിയുടെ ആവേശം ഉണ്ടായി തീയ്യാട്ടു വേഷത്തോടു കൂടി തിയ്യാട്ടുണ്ണിയുമായി പ്രദിക്ഷണം വച്ച് നടയ്ക്കൽ വന്നാൽ മൂന്ന് പ്രാവശ്യം അരി ശ്രീകോവിലിലേക്ക് എറിയും. മൂന്നാം പ്രാവശ്യം എറിയുന്നതോടു കൂടി അടയ്ക്കുന്ന നട കർക്കിടകം ഒന്നിനെ തുറക്കൂ. പൊതിക്കാത്ത ഉണങ്ങിയ നാളികേരം കൊണ്ട് ആഴി നടക്കുന്നു. നിരപരാധിയായ കോവിലനെ, ശിരഛേദം ചെയ്തു വധിച്ചതിൽ ഉള്ളു നൊന്ത കണ്ണകിയുടെ കോപാഗ്നിയിൽ മധുരം പട്ടണം വെണ്ണീറാക്കിയതിനെ സ്മരിക്കുന്ന ആചാരമായിട്ടാണ് ആഴി നടത്തുന്നത്. മീനമാസം ആദ്യം മുതൽ തന്നെ ഭക്തജനങ്ങൾ ഉണക്കത്തേങ്ങകൾ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു തുടങ്ങുന്നു. വൈക്കത്തപ്പന്റെ പുത്രിയായിട്ടാണ് സങ്കൽപ്പം വൈക്കത്തഷ്ടമിക്കു നടപ്പന്തലിൽ വൈക്കത്തപ്പന്റ വലതു വശത്ത് ഉദയനാപുരത്തപ്പനും ഉദയനാപുരത്തപ്പനോടുമൊപ്പം മൂർത്തേടത്തു കാവിലമ്മയും പങ്കെടുക്കുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന വടക്കുപുറത്തു പാട്ടിന്റെ ഭാഗമായി ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി മൂത്തേടത്തു കാവിലേക്ക് വരുന്ന പതിവുണ്ട്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ ക്ഷേത്രത്തിൽ 12 ദിവസം വടക്കുപുറത്ത് ദേശ ഗുരുതി നടത്തുന്നു. ഇത് തീയ്യാട്ടുണ്ണിയാണ് നടക്കുന്നു. (വൈക്കത്തു വടക്കു പുറത്തു പാട്ട് കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ഇത് നടത്തുന്നത്. അവസാനം നടന്നത് രണ്ടായിരത്തി പതിനാല് ജനുവരിയിലാണ്) കിഴക്ക് വശത്ത് മേൽശാന്തി നടത്തിയിരുന്ന ഗുരുതിയും കൊടിമര വാഹനത്തിൽ തന്ത്രി നടത്തിയിരുന്ന ഗുരുതിയും ഇപ്പോൾ നടക്കാറില്ല. വിഷുവിന്റ തലേദിവസം അല്ലെങ്കിൽ അതിനും ഒരു ദിവസം മുമ്പേയാണ്(ചിലവർഷങ്ങളിൽ തലേ ദിവസം കാവിളവുള്ള ദിവസമാകുമ്പോൾ) ഗരുഡൻ തൂക്കം നടക്കുന്നത്. മൂത്തേടത്തു കാവിലമ്മ എല്ലാവരേയും അനുഗ്രഹിക്കട്ടെ !!! കോട്ടയം കുടമാളൂരിൽ കരികുളങ്ങര (മൂത്തേടത്തുകാവ്) ദേവീക്ഷേത്രത്തിലും, ദേവി വിഷുദിവസം മധുരയ്ക്ക് പോയി കർക്കിടകം ഒന്നിനു തിരിച്ചു വരുന്നത് വരെ നട തുറക്കില്ല. നീലകുന്ദള എന്നൊരു ഗന്ധര്‍വ കുമാരി ഉണ്ടായിരുന്നു. ഒരു പ്രദോഷ ദിവസം അഗസ്ത്യമുനിയും മറ്റും വൈക്കത്തപ്പന്റെ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ നീലകുന്ദളയും പരിവാരങ്ങളും മുനി മാരെ പരിഹസിച്ചു ഉച്ചത്തില്‍ ചിരിച്ചു കൊണ്ടിരുന്നു. മുനി മാര്‍ക്ക് ഇത് വളരെ അസഹനീയമായി തോന്നി. അവള്‍ വൈക്കത്തപ്പനെ പരിഹസിച്ച് ആര്‍ത്തട്ടഹസിച്ചു. അഗസ്ത്യര്‍ അവളെ രാക്ഷസിയാകട്ടെ എന്ന് ശപിച്ചു. ശാപമോക്ഷത്തിനപേഷിച്ചപ്പോള്‍ എണ്പത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഈ വ്യാഘ്രപാദപുരത്ത് വെച്ച് നിനക്ക് ശാപ മോക്ഷം ലഭിക്കുമെന്ന് പറഞ്ഞു. രാക്ഷസിയുടെ ഉപദ്രവം വളരെ ക്രൂരമായിരുന്നു. ഭക്തജനങ്ങള്‍ക്ക്‌ വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. നേരിട്ട് ആക്രമിക്കാന്‍ സാദ്ധ്യമല്ലാത്ത വിധമുള്ള ശക്തിയായിരുന്നു രാക്ഷസിയ്ക്ക്. അഗസ്ത്യര്‍ നിഷ്കര്‍ഷിച്ച സമയം അടുത്തു വരികയായിരുന്നു. ഒപ്പം രാക്ഷസിയുടെ ഉപദ്രവവും, ഏറി വന്നു. സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ വൈക്കത്തപ്പന്‍ ഗണപതിയെ ആണ് അവളെ വധിക്കാന്‍ നിയോഗിച്ചത്. നേർക്കു നേർ ഒരാക്രമണം സാദ്ധ്യമല്ല എന്നറിഞ്ഞ ഗണപതി തൂണില്‍ മറഞ്ഞു നിന്ന് ഒരു ശൂലം രാക്ഷസിയെ ലക്ഷ്യമാക്കി എറിഞ്ഞു. രാക്ഷസിയുടെ ഉടല്‍ ഭാഗം വൈക്കം ക്ഷേത്രമതില്‍ക്കകത്ത് തന്നെയുള്ള പനച്ചിക്കല്‍ നടയിലും കാല്‍ ഭാഗം തെക്കുംചേരിയിലും തല ഭാഗം കൂട്ടുമേലും പതിച്ചു. വൈക്കത്തപ്പന്‍ മൂന്ന് സ്ഥലങ്ങളിലും തന്‍റെ പുത്രീഭാവത്തില്‍ ദേവിമാരായി കുടി കൊള്ളുവാന്‍ അനുഗ്രഹിച്ചു. തന്‍റെ ഉത്സവസമയം പുത്രിമാരെ സന്ദര്‍ശിക്കുന്ന സങ്കല്‍പ്പത്തിലാണ് വടക്കുംചേരി തെക്കുംചേരി എഴുന്നെള്ളിപ്പിന് ഒന്‍പതാം ഉത്സവം രാത്രി വിളക്കാണ് തെക്കുംചേരി എഴുന്നളത്തായി പോകുന്നത്. തെക്കുംചേരി ക്ഷേത്രം വൈക്കം ക്ഷേത്രത്തിനു സമീപം തന്നെയാണ്. ബലിക്കൽ പുരയുടെ വടക്കുവശത്തുള്ള തൂണിന്മേൽ ഗണപതിയെ വണങ്ങിയെ ഭക്തർ അകത്തു പ്രവേശിക്കാറുള്ളൂ

No comments: