Monday, April 23, 2018

ഇന്ന് പത്താമുദയം കാലാക്കല്‍ ക്ഷേത്രത്തിൽ പത്താമുദയവും തടി നിവേദ്യവും വൈക്കം ക്ഷേത്രത്തിന്റ തൊട്ട് പടിഞ്ഞാറു വശത്താണ് ഈ ക്ഷേത്രം. കാലാക്കൽ വല്യച്ചൻ, മുഖ്യ പ്രതിഷ്ഠ.(കാലാക്കൽ കാവുടയോൻ എന്നും അറിയപ്പെടുന്നു. വൈക്കത്തപ്പന്റ വാഹനമായ നന്തി എന്നാണ് ഐതിഹ്യം. അത്താഴപ്പൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാൽ വെളുപ്പിന് പള്ളി ഉണർത്തുന്നതു വരെ,വൈക്കം ക്ഷേത്രത്തിന്റ സംരക്ഷണ ചുമതല വല്യച്ചനാണ്. പണ്ഡിതനും വൈക്കത്തപ്പന്‍റെ പരമ ഭക്തനും ആയിരുന്ന പാച്ചു മൂസ്സത് അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണഭജനത്തിന്റെ ഭാഗമായി രാത്രി പ്രദിക്ഷണം വെയ്ക്കുന്ന സമയം ഒരു രൂപം താഴികക്കുടത്തില്‍ പിടിച്ചു ചുറ്റു മതിലില്‍ കൂടി നടക്കുന്നതു കണ്ടുവത്രെ. അത് വല്യച്ചന്‍ ആയിരുന്നു. മോക്ഷണ ശ്രമം നടന്ന സമയത്ത് ആജാനുബാഹുവായ രൂപം കണ്ടു ഭയന്ന് പിന്മാറിയോടിയ കഥയും ഉണ്ട്. വൈക്കത്തപ്പന്‍ ക്ഷേത്രം വിട്ടു പുറത്തു പോകുമ്പോള്‍, ഈ ക്ഷേത്രത്തിലെ വാളാണ് അകമ്പടിയായി എഴുന്നള്ളിക്കുന്നത്. കാലാക്കല്‍ കുടുംബം വക ക്ഷേത്രം ആയിരുന്നു. വൈക്കം ക്ഷേത്രത്തില്‍ നിന്നും വർഷം തോറും ഒരു തുക നല്‍കിവന്നിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ബോര്‍ഡ്‌ ഏറ്റെടുത്തിരിക്കുന്നു. മറ്റു പ്രതിഷ്ഠകള്‍ ഘണ്ടാകര്‍ണ്ണന്‍ ഭഗവതി നാഗരാജാവ് നാഗയക്ഷി അയ്യപ്പന്‍ താലി എഴുന്നള്ളിപ്പ് പത്താമുദയത്തിനു മുന്നോടിയായി, മീനം ഒന്നു മുതൽ മേടം ഏഴ് വരെ നടക്കുന്നു. അരയിൽ മണികെട്ടി വാളുമേന്തി, കുത്തു വിളക്കിന്റേയും ചെണ്ടയുടേയും അകമ്പടിയോടെ വെളിച്ചപ്പാട് വൈക്കം പ്രദേശത്തിന്റ എല്ലാ ഭവനങ്ങളിലും എത്തുന്നു. രാത്രിയാകുമ്പോൾ ഏതെങ്കിലും ഭക്ത ഗൃഹത്തിൽ ഇറക്കി അടുത്ത ദിവസം രാവിലെ തുടരുന്നു. പ്രധാന വിശേഷമായ പത്താമുദയം മഹോത്സവത്തിന് മേടംഎട്ടു മുതല്‍ പന്ത്രണ്ടു വരെ ചടങ്ങുകള്‍ നടക്കും. 8,9,10 തീയതികളില്‍ സര്‍പ്പങ്ങള്‍ക്കു കളമെഴുത്തും പാട്ടും നടക്കും. പത്തിന് ഭഗവതിക്ക് കളം എഴുത്തും പാട്ടും. പതിനൊന്നിനു ഗന്ധര്‍വന്‍ കളവും പാട്ടും. പന്ത്രണ്ടിന് പല കേന്ദ്രങ്ങളില്‍ നിന്നും വരുന്ന തടി തുള്ളല്‍ വഴിവാടും സമര്‍പ്പണവും. തടി നിവേദ്യം . അരിപൊടി, ശര്‍ക്കര, കദളിപഴം, മുന്തിരി, ഏലക്ക, തുടങ്ങിയവ ഉരുളിയില്‍ ചെറുതായി പാകപ്പെടുത്തി, കവുങ്ങിന്‍ പാളകൊണ്ട് കൂട് പോലെ ഉണ്ടാക്കി അതില്‍ നിറക്കുന്നു. ഇത് മണ്ണിനടിയില്‍ കുഴിച്ചിട്ട് പുറത്തു തീ കൂട്ടിയെട്ടു ചുട്ടെടുക്കുകയാണ്. ഇത് വളരെ ശുദ്ധമായും ഭയ ഭക്തിയോടെയും ആണ് ഉണ്ടാക്കുന്നത്. ലോകത്ത് മറ്റെങ്ങും ഇത്തരം പൂര്‍ണ്ണമായും പ്രകൃതി ദത്തമായ ഓവനില്‍ തയ്യാറാക്കുന്ന നിവേദ്യം ഉണ്ടോ എന്ന് സംശയമാണ്) രാവിലെ കുഴിച്ചിടുമ്പോഴും ഉച്ചക്ക് തിരിച്ചിട്‌മ്പോഴും വൈകിട്ട് എടുക്കുമ്പോഴും മേള അകമ്പടി ഉണ്ടാകും. പരിചയ സമ്പന്നതയും അര്‍പ്പണ ബുദ്ധിയും വേണ്ട ഒരു കര്‍മ്മം. കവിങ്ങിന്‍ പാളയില്‍ ഉണ്ടാക്കുന്ന പല വലിപ്പത്തിലുള്ള ചുട്ടെടുത്ത തടി, ഈര്‍ക്കില്‍ കൊണ്ട് ആള്‍രൂപത്തിലും ഗരുഡ രൂപത്തിലും കൂട്ടി യോജിപ്പിക്കുന്നു. ഇതാണ് എഴുനള്ളിച്ചു തുള്ളി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. ഘണ്ടാകര്‍ണ്ണനും വലിയച്ഛനും ആണ് നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തില്‍ തടി നിവേദ്യത്തിന്റെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിചിരിക്കുന്നതിനാല്‍ ഇപ്പോള്‍ തടി ഉണ്ടാക്കുനത് മൂന്ന് ദിവസം ആക്കിയിട്ടുണ്ട്. നേരത്തെ മേടം പന്ത്രണ്ടാം തീയതി മാത്രം ആയിരുന്നത് ഇപ്പോള്‍ 10,11 തീയതികളില്‍ കൂടി ചെയ്യുന്നുണ്ട്. വളരെ രുചികരമായ ഒരു വിഭവം ആണ് തടി. പത്താമുദയത്തിനല്ലെതെയും വീടുകളില്‍ നിന്നും ചെറിയ തടികള്‍ ഉണ്ടാക്കി നിവേദ്യം കഴിച്ചു കൊണ്ടുപോകാറുണ്ട്. (ഈ മാസം ആദ്യം വൈക്കത്തുപോയപ്പോൾ ഇതു കഴിക്കാനുള്ള ഭാഗ്യം ലഭിച്ചു) എല്ലാവർഷവും മണ്ഡലക്കാലം അവസാനമായ ധനു പതിനൊന്നിന് രാത്രി വടക്കുപുറത്ത് വലിയഗുരുതി നടത്തിവരുന്നു. ഗുരുതി കഴിഞ്ഞ് ഏഴ് ദിവസം നടയടയ്ക്കും. കാലാക്കൽ കാവുടയോൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ!!!

No comments: